Movies
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വെറുതെ വിട്ട കോടതി വിധിയെ വിശ്വസിക്കുന്നുവെന്ന് നടൻ രമേഷ് പിഷാരടി. ദിലീപ് പ്രതിയാണെന്ന് ഒരു ഘട്ടത്തിലും തോന്നിയിട്ടില്ലെന്നും എന്നാൽ അതിജീവിതയ്ക്കൊപ്പമാണ് നിൽക്കുന്നതെന്നും രമേഷ് വ്യക്തമാക്കി. തദ്ദേശതെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിഷാരടി.
രമേഷ് പിഷാരടിയുടെ വാക്കുകൾ
നടിയെ ആക്രമിച്ച കേസിലെ വിധിയെക്കുറിച്ചുള്ള എന്റെ അഭിപ്രായത്തിന് പ്രസക്തിയില്ലെന്നാണ് തോന്നുന്നത്. നീതിയെ സംബന്ധിച്ച് രണ്ട് കാര്യങ്ങളാണ്, ഞാനും നിങ്ങളും മാധ്യമങ്ങളുമൊക്കെ തീരുമാനിക്കുന്ന നീതിയുണ്ട്. ഇതുകൂടാതെ കോടതിക്ക് മുന്നിൽ വരുന്ന തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ തീരുമാനിക്കപ്പെടുന്ന നീതിയുമുണ്ട്.
ഈ രണ്ട് നീതികളും തമ്മിൽ പൊരുത്തക്കേടുകൾ ഉണ്ടാകാം, ഉണ്ടാകാതിരിക്കാം. എപ്പോഴും നമ്മൾ ആഗ്രഹിക്കുന്ന വിധി കോടതിയിൽ നിന്ന് വരണമെന്നില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ കോടതി പറയുന്ന കാര്യങ്ങൾ വിശ്വസിക്കുക എന്നത് മാത്രമെ എനിക്ക് ചെയ്യാനുള്ളൂ.
ദിലീപ് കുറ്റം ചെയ്തിട്ടില്ലെങ്കിൽ അദ്ദേഹം വേട്ടയാടപ്പെടുകയാണ് ചെയ്തിട്ടുള്ളത്. അത് തെളിയിക്കേണ്ടത് അദ്ദേഹമാണ്. വ്യക്തിപരമായ അഭിപ്രായ പ്രകടനത്തിന് ഇവിടെ പ്രസക്തിയില്ല. എനിക്ക് ഇവരൊക്കെയുമായി വ്യക്തി ബന്ധമുണ്ട്. ഞാൻ അതിജീവിതയ്ക്കൊപ്പമാണ് നിൽക്കുന്നത്. അവർക്ക് മാനസികമായ പിന്തുണ നൽകാനല്ലേ നമുക്ക് പറ്റൂ.
ദിലീപ് കുറ്റക്കാരനാണെന്ന് ഒരു ഘട്ടത്തിലും എനിക്ക് തോന്നിയിട്ടില്ല. കാരണം അങ്ങനെ തോന്നാനുള്ളതൊന്നും എന്റെ കൈയിൽ ഇല്ല. ദിലീപിനെതിരെ ആരോപണം ഉന്നയിച്ചയാളെ എനിക്ക് വ്യക്തിപരമായി പരിചയമില്ല. അപ്പോൾ, ഇത് കേട്ടയുടനെ ഒരാൾ കുറ്റക്കാരനാണ് എന്നെനിക്ക് അനുമാനിക്കാൻ കഴിയില്ലല്ലോ.
Kerala
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിൽ എറണാകുളം ജില്ലയിൽ മികച്ച പോളിംഗ്. ഉച്ചയ്ക്ക് 12.30വരെയുള്ള കണക്കുകള്‍ പ്രകാരം എറണാകുളത്ത് 42.6 ശതമാനം ആളുകൾ വോട്ട് രേഖപ്പെടുത്തി. നടൻ ദിലീപും ഭാര്യ കാവ്യാ മാധവനും ആലുവ സെന്റ് ഫ്രാൻസിസ് സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തി.
നടിയുമായി ബന്ധപ്പെട്ട കേസില്‍ നടന് ദിലീപിന് നീതി കിട്ടിയെന്ന് അടൂർ പ്രകാശ് പറഞ്ഞത് വിവാദമായിരുന്നു. രാവിലെ അടൂരില്‍ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചത്. നടിക്കൊപ്പമാണ് ഞങ്ങള്‍ എല്ലാവരുമെന്നു പറയാമെങ്കിലും നീതി എല്ലാവര്ക്കും വേണം.
ദിലീപിനെ വ്യക്തിപരമായ അറിയാം. അദ്ദേഹത്തിനു കോടതിയില്‍ നിന്ന് നീതി കിട്ടിയെന്നതു തന്നെയാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
Kerala
പത്തനംതിട്ട: നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ ദിലീപിനെ പിന്തുണച്ച അടൂർ പ്രകാശ് നിലപാട് മാറ്റി. അതിജീവിതയ്ക്ക് നീതി കിട്ടിയില്ലെന്ന് തന്നെയാണ് താന്‍ പറഞ്ഞതെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. തന്റെ പ്രസ്താവന വളച്ചൊടിച്ചു.
താൻ പറഞ്ഞ കാര്യങ്ങൾ മുഴുവൻ മാധ്യമങ്ങൾ സംപ്രേഷണം ചെയ്തിട്ടില്ല. നീതിന്യായ കോടതിയില്‍ നിന്ന് വിധി വരുമ്പോള്‍ തള്ളിപ്പറയുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിജീവിതയ്ക്ക് നീതി കിട്ടിയില്ല, നീതി കിട്ടാനുള്ള കാര്യങ്ങള്‍ നടക്കണം.
പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയ്ക്ക് സര്‍ക്കാര്‍ ഉരുണ്ട് കളിക്കേണ്ട കാര്യമില്ല. അതിജീവിതയ്ക്ക് ഒപ്പമാണ്. കോണ്‍ഗ്രസ് അത് വ്യക്തമാക്കിയിട്ടുണ്ടെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന് നീതി കിട്ടിയെന്നും കേസിൽ സർക്കാർ അപ്പീൽ പോകുന്നത് ദിലീപിനെ ദ്രോഹിക്കാൻവേണ്ടിയാണെന്നും അടൂർ പ്രകാശ് പറഞ്ഞത് വിവാദമായിരുന്നു.
Movies
കോടതിയില്‍നിന്നുണ്ടായത് എന്തു നീതിയെന്നാണ് നടി പാര്‍വതി തിരുവോത്ത് പ്രതികരിച്ചത്. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ അതിജീവിതയ്ക്കൊപ്പം നിലകൊള്ളുമെന്ന് ഉറപ്പിച്ചുപറഞ്ഞ താരം, ഇതാണോ നീതി? എന്ന ചോദ്യമുയര്‍ത്തി.
‘അവള്‍ക്കൊപ്പം എന്നെന്നും’എന്ന കുറിപ്പും പാര്‍വതി പങ്കുവച്ചിട്ടുണ്ട്. അവള് പോരാടിയത് അവള്‍ക്കുവേണ്ടി മാത്രമല്ല, കേരളത്തിലെ ഓരോ സ്ത്രീകള്‍ക്കും വേണ്ടിയാണ്. അവളുടെ പോരാട്ടത്തിലൂടെ കേരളസമൂഹത്തില്‍ സ്ത്രീകള്‍ നിലകൊള്ളുന്നതിലും പോരാടുന്നതിലും സംസാരിക്കുന്നതിലും അക്രമങ്ങളോടു പ്രതികരിക്കുന്നതിലും എല്ലാം മാറ്റം വന്നു.- പാര്‍വതി കുറിച്ചു.
കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള ആറു പ്രതികള്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയതിനെ എടുത്തുപറഞ്ഞശേഷം എന്താണു നീതി? ഇപ്പോള്‍ വളരെ ക്രൂരമായി, ശ്രദ്ധയോടെ മെനഞ്ഞെടുത്ത ഒരു തിരക്കഥയ്ക്കു പരിസമാപ്തിവന്നത് ഞങ്ങള്‍ നോക്കി നില്‍ക്കുകയാണെന്നും പാര്‍വതി കുറിച്ചു. “നിയമം നീതിയുടെ വഴിക്കു പോകട്ടേ’’യെന്ന താരസംഘടന ‘അമ്മ’യുടെ പോസ്റ്റിനു പിന്നാലെയാണ് പാര്‍വതി തിരുവോത്തിന്റെ പ്രതികരണം.
അതിനിടെ, ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്ന് ആവര്‍ത്തിച്ച് നടി റിമ കല്ലിങ്കല്‍ രംഗത്തെത്തി. അതിജീവിതയ്ക്കൊപ്പമെന്ന നിലപാട് അറിയിച്ചുകൊണ്ട് ‘അവള്‍ക്കൊപ്പം’ എന്നെഴുതിയ ബാനറിന്റെ ചിത്രമാണ് റിമ കല്ലിങ്കല്‍ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. എപ്പോഴും, മുമ്പത്തേതിലും ശക്തമായി, ഇപ്പോള്‍ എന്നും അവള്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും റിമ പറയുന്നു. നടി ആക്രമിക്കപ്പെട്ട കേസിനു പിന്നാലെ രൂപീകരിക്കപ്പെട്ട സിനിമയിലെ വനിതകളുടെ സംഘടനയായ ഡബ്ല്യുസിസിയിലെ സജീവസാന്നിധ്യമായിരുന്നു റിമ കല്ലിങ്കല്‍.
നേരത്തെ എഴുതിവച്ച വിധിയെന്നായിരുന്നു ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. മറിച്ചൊരു വിധി പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറഞ്ഞ കെ. അജിത, ദിലീപ് ജയിലില്‍ കിടന്നതുതന്നെ വലിയ കാര്യമെന്നും പ്രതികരിച്ചു.
അതേസമയം, നീതിക്കായുള്ള 3,215 ദിവസത്തെ കാത്തിരിപ്പെന്നായിരുന്നു സിനിമയിലെ വനിതാ കൂട്ടായ്മ ഡബ്ല്യുസിസി വിധി വരുന്നതിനുമുമ്പ് സമൂഹമാധ്യമത്തില്‍ കുറിച്ചത്. ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലില്‍നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര. അവള് തുറന്നുവിട്ട പ്രതിരോധം ബാധിച്ചത് സിനിമയിലെ സ്ത്രീകളെ മാത്രമല്ല, മലയാള സിനിമാ വ്യവസായത്തെയും കേരളക്കരയെ ഒന്നാകെയുമാണ്. അതിന്റെ പ്രത്യാഘാതം നമ്മുടെ സാമൂഹിക മനഃസാക്ഷിയില്‍ പൊളിച്ചെഴുത്തു നടത്തുകയും മാറ്റത്തിനായുള്ള ശബ്ദം ഉയര്‍ത്തുകയും ചെയ്തു.
ഈ കാലയളവില്‍ ഉടനീളം നിയമസംവിധാനത്തിലുള്ള വിശ്വാസം കൈവിടാതെ അവള് കാണിച്ച ധൈര്യത്തിനും പ്രതിരോധശേഷിക്കും സമാനതകളില്ല. അവളുടെ പോരാട്ടം എല്ലാ അതിജീവിതകള്‍ക്കും വേണ്ടിയുള്ളതാണ്. ഞങ്ങള്‍ അവളോടൊപ്പവും ഇത് നോക്കിക്കാണുന്ന മറ്റെല്ലാ അതിജീവിതകള്‍ക്കും ഒപ്പവും നില്‍ക്കുന്നുവെന്നും ഡബ്ല്യുസിസി കുറിക്കുകയുണ്ടായി.
Kerala
കൊച്ചി: അസാധാരണമായ നിയമപോരാട്ടങ്ങളുടെ പേരിൽ ചരിത്രത്തിൽ ഇടംപിടിക്കുന്നതാണ് നടിയെ ആക്രമിച്ച കേസ്. വിചാരണയ്ക്കിടെ തൊണ്ണൂറോളം ഹർജികളാണു ദിലീപ് സുപ്രീംകോടതിയിൽ ഉൾപ്പെടെ ഫയൽ ചെയ്തത്.
നീതിക്കായി യുവനടിയും പലതവണ കോടതികൾ കയറിയിറങ്ങി. അഞ്ചുതവണ വിചാരണ നീട്ടിവച്ചു. ജഡ്ജിയെത്തന്നെ മാറ്റണമെന്ന് അതിജീവിത ആവശ്യപ്പെടുകയുണ്ടായി. രണ്ടു പ്രോസിക്യൂട്ടർമാർ പിന്മാറി. ദൃശ്യങ്ങള്‍ അനധികൃതമായി തുറന്നുകണ്ടെന്ന ആരോപണവും ഉയർന്നു.
2017ൽ കുറ്റപത്രം സമർപ്പിച്ച് മൂന്നു വർഷത്തിനു ശേഷമാണ് കേസിൽ വിചാരണ തുടങ്ങിയത്. ഈ സമയത്തിനുള്ളില്‍ പല ആവശ്യങ്ങള്‍ ഉന്നയിച്ച് ദിലീപ് നല്‍കിയത് 20 ഹര്‍ജികളാണ്. സിനിമാ ചിത്രീകരണത്തിനായി വിദേശത്തു പോകാന്‍ അനുമതി വേണം, നടിയെ ആക്രമിച്ചു പകര്‍ത്തിയ ദൃശ്യങ്ങള്‍ ലഭിക്കണം, കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ച മുഴുവന്‍ രേഖകളും ലഭിക്കണം, മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നതു തടയണം തുടങ്ങി നിരവധി ഹർജികളാണു കോടതിയിലെത്തിയത്.
2020ല്‍ വിചാരണ തുടരവേ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിലും ദിലീപ് ഹര്‍ജി നല്കി. ഹൈക്കോടതി തള്ളിയതോടെ സുപ്രീംകോടതിയിലേക്കു ഹർജിയുമായി പോയെങ്കിലും ഒടുവില്‍ പിന്‍വലിച്ചു. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിപ്രകാരം കോടതി ഉത്തരവിട്ട തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ടും ദിലീപ് മേല്‍ക്കോടതിയെ സമീപിച്ചു.
തുടരന്വേഷണത്തിനിടെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ അറസ്റ്റ് ചെയ്യുമെന്ന ഭീതിയിൽ മുൻകൂർ ജാമ്യഹർജിയുമായും ഇയാൾ ഹൈക്കോടതിയിലെത്തി. തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയിലെത്തിയപ്പോള്‍ അതിന്റെ പകര്‍പ്പ് വേണമെന്നും ആവശ്യപ്പെട്ടു. ഒടുവില്‍ ദിലീപിന്റെ ആവശ്യം തുടരന്വേഷണം റദ്ദാക്കണമെന്നായി. ഇതു മുൻനിർത്തിയും ഹർജി നൽകിയെങ്കിലും ഫലമുണ്ടായില്ല.
ഇതിനിടെ, തുടരന്വേഷണം റദ്ദാക്കണമെന്ന ഹർജിയിൽ നടി കക്ഷിചേര്ന്നുള്ള ഇടപെടലുമുണ്ടായി. ഇത്തരത്തിൽ ആകെ 90ഓളം ഹര്‍ജികളാണു വിചാരണവേളയിൽ ദിലീപ് നല്‍കിയത്.
Movies
നടി ആക്രമണ കേസിൽ യഥാർഥ ഗൂഢാലോചന നടന്നത് തനിക്കെതിരെയാണെന്നു നടൻ ദിലീപ്. തന്റെ കരിയറും ജീവിതവും നശിപ്പിക്കാൻ വലിയ ശ്രമം നടന്നുവെന്നും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിധി കേട്ടശേഷം പുറത്തെത്തിയ ദിലീപ് പ്രതികരിച്ചു.
മുഖ്യപ്രതിയെയും കൂട്ടുപ്രതികളെയും കൂട്ടുപിടിച്ച് ഉന്നത പോലീസ് സംഘം തനിക്കെതിരെ കള്ളക്കേസ് മെനയുകയായിരുന്നു. ചില മാധ്യമങ്ങളും ഇതിനു കൂട്ടുനിന്നെന്നും താരം ആരോപിച്ചു.
ഒൻപ തു വർഷക്കാലം കൂടെ നിന്ന കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും തനിക്കു വേണ്ടി പ്രാർഥിച്ചവരോടുമെല്ലാം നന്ദി പറയുന്നു. തനിക്കു വേണ്ടി ആത്മാർഥമായി നിന്ന രാമൻപിള്ള ഉൾപ്പടെയുള്ള അഭിഭാഷകർക്കും നന്ദി പറയുന്നുവെന്നും ദിലീപ് കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അന്തിമ വാദം പൂർത്തിയാക്കിയ കേസിൽ പ്രോസിക്യൂഷൻ ആരോപണങ്ങളിലെ സംശയനിവാരണമാണ് ഇപ്പോൾ നടക്കുന്നത്. കേസിന്റെ വിധി പറയുന്ന തീയതി ഉടൻ അറിയിക്കും.
2017 ഫെബ്രുവരി 17ന് യുവനടിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്തെന്നും നഗ്ന ദൃശ്യങ്ങൾ പകർത്തിയെന്നുമാണ് കേസ്. പൾസർ സുനി ഒന്നാം പ്രതിയായ കേസിൽ, നടൻ ദിലീപാണ് എട്ടാം പ്രതി.